Showing posts with label story. Show all posts
Showing posts with label story. Show all posts

Tuesday, 1 November 2011

കുരങ്ങ് കളി

ആള്‍കൂട്ടം കണ്ടപ്പോള്‍ വിചാരിച്ചു വല്ല കുരങ്ങ് കളിയോ മറ്റൊ ആയിരിക്കുമെന്ന്. ആള്‍ക്കാരുടെയിടയിലൂടെ തിക്കിത്തിരക്കി മുന്നില്‍ ചെന്ന് നോക്കി. ആരോഗ്യദ്രഡഗാത്രനും ശുഭ്രവസ്ത്ര ധാരിയുമായ ഒരു മധ്യവയസ്‌കന്‍ ഒരു പയ്യനെ തല്ലുന്നു. അവന് ഒരു പതിനാല് പതിനഞ്ച് വയസ് വരും. ഷര്‍ട്ടും മുണ്ടുമാണ് വേഷം. ഇരു ചെവിട്ടത്തും അടിച്ചശേഷം കുനിച്ചുനിര്‍ത്തി പുറത്തിടിക്കുന്നു. ഓരോ ഇടിക്കും അവനില്‍നിന്ന് ഒരു രോദനം പുറത്തുവരുന്നുണ്ട്. കടത്തിണ്ണകളില്‍ നിന്ന് ബീഡിവലിച്ചുകോണ്ട് ജനം തെരുവ് നാടകം കണ്ടുനിന്നു. ഒരാളോട് കാര്യം തിരക്കി ,പോക്കറ്റടിയാണ് കേസ്സ്. അയാള്‍ ഇടി നിര്‍ത്തി അവന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ചുകോണ്ട് ചുറ്റും നിന്നവരോടായി സംഭവത്തിന്റെ വിശദവിവരങ്ങള്‍ പറയുകയാണ്. ഇടക്ക് അയാള്‍ അവന്റെ തലക്കിട്ട് ഓരോ അടിയും വച്ചുകോടുത്തു.
അവന്റെ ഷര്‍ട്ടിന്റെ കോളറിലെ ചെളി ഞാന്‍ കണ്ടു. പോട്ടിയ ബട്ടണുകള്‍ കണ്ടു. ആ ഷര്‍ട്ട് അലക്കിയിട്ട് മാസങ്ങള്‍ ആയിരിക്കണം. അവന്‍ കരഞ്ഞുകോണ്ട് എന്തോക്കയോ പറയുന്നുണ്ട് ഒന്നും തിരിയുന്നില്ല. ശബ്ദം ഇല്ലാതായതുപോലുണ്ട്.
കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞ്‌പോയി. അയാള്‍ അവന്റെ കോളറിന് പിടിച്ചുകോണ്ട് അതിലെ നടന്നു. പരിചയക്കാരോടൊക്കെ സംഭവം വിവരിക്കുകയും അവന്റെ തലക്കിട്ട് ഓരോന്ന് കോടുക്കുകയും ചെയ്തു.
അപ്പോളേക്കും കോളേജ് വിട്ട് പെണ്‍കുട്ടികള്‍ വരാന്‍ തുടങ്ങി. ശുഭ്രവസ്ത്രധാരി അവന്റെ കോളറിന് പിടിച്ച് തത്തിച്ചുകൊണ്ട് അവരുടെ ഇടയിലൂടെ നടന്നു.
'ഫ പട്ടി മോങുന്നോടാ കഴുവേര്‍ടമോനെ'
അയാള്‍ അലറി. അധികസമയം കണ്ടുനില്‍ക്കാനാകാതെ ഞാന്‍ അവിടെനിന്നും പോന്നു.
കുറെ കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ ഓടിക്കൂടുന്നതും മറ്റും കണ്ട് ഞാനും ചെന്ന് നോക്കി. ശുഭ്രവസ്ത്രധാരി രക്തത്തില്‍ കുളിച്ച് വഴിയില്‍ കിടന്ന് കാലിട്ടടിക്കുന്നു. അവനെ അവിടെയെങ്ങും കാണാനില്ല.
'സഖാവിനെ കുത്തി' എന്നോക്കെ ചിലര്‍ പറയുന്നുണ്ട്.
ഓടിവന്നവരോട് ദൃക്‌സാക്ഷികള്‍ പറഞ്ഞുകോടുക്കുന്നു.
'ദാ…..ആ വഴിക്കാണ് ഓടിയത്……..ആ തോട് ചാടിക്കടന്ന്..കപ്പത്തോട്ടത്തിലുടെ..
ഒട്ടും താമസിക്കാതെ ഒരു ജനക്കൂട്ടം സൈക്കിള്‍ ചെയിന്‍, കുറുവടി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി അവനെ പിന്‍തുടര്‍ന്ന് തോട് കടന്ന് കപ്പത്തോട്ടത്തിലേക്ക് പോയി..